Wednesday, December 28, 2011

സൂര്യ ഹൃദയം


കുറച്ച് നാള്‍ മുന്‍പ് സി.എന്‍.എന്‍ - ഐ.ബി.എന്‍ വാര്‍ത്താ ചാനല്‍ തെക്കിലെയും വടക്കിലെയും ഭാവിയുടെ താരങ്ങളെ തെരഞ്ഞെടുക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ബോളീവുഡില്‍ നിന്ന് ഹൃതിക് റോഷനും തെന്നിന്ത്യയില്‍ നിന്ന് സൂര്യയുമായിരുന്നു ചാനല്‍ കണ്ടെത്തിയ ഭാവിയുടെ താരങ്ങള്‍. പക്ഷെ ഹൃതിക്കിനെക്കാള്‍ അഭിനയശേഷിയില്‍ ഒരുപാടു മുന്നില്‍ സൂര്യയാണെന്ന വിലയിരുത്തലോടെയാണ് ആ അന്വേഷണം ചാനല്‍ അവസാനിപ്പിച്ചത്. ഹൃദയം തുറന്ന് സൂര്യ പങ്കുവെച്ച വിശേഷങ്ങളിലേക്ക്.

ചോദ്യം: 'ഏഴാമറിവ്' ദക്ഷിണേന്ത്യ മുഴുവന്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഹിന്ദിയില്‍ ചിത്രീകരിക്കാന്‍ ഒരുങ്ങുന്നു. ശരിക്കും ഇക്കഴിഞ്ഞ ദീപാവലിക്കാലം സൂര്യയ്ക്ക് ഒരു ആഘോഷം തന്നെയായിരുന്നു അല്ലേ?

സൂര്യ : എനിക്ക് 'ആണ്ടവനിലും''ആളുകളിലും' നല്ല വിശ്വാസമുണ്ട്‌. എന്‍റെ വിശ്വാസത്തെ അവര്‍ കാത്തു. പതിമൂന്ന് വര്‍ഷത്തെ എന്‍റെ അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ ഇങ്ങിനെയെല്ലാം സംഭവിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. എല്ലാവരുടെയും സ്നേഹം എന്നെ ഇവിടെയെത്തിച്ചു. ദൈവം സഹായിച്ച് എന്‍റെ ഓരോ ചിത്രവും, ഓരോ കഥാപാത്രങ്ങളും വ്യത്യസ്ഥമായിരുന്നു. ആ വ്യത്യസ്ഥത ഞാന്‍ ആസ്വദിക്കുന്നു. എന്നിലെ നടനെ നിലനിര്‍ത്തുന്നു.

'സിങ്ക'മാണ് എന്‍റെ ഇതുവരെയുമുള്ള ഏറ്റവും വലിയ ഹിറ്റ്. എന്നാല്‍ സിങ്കത്തിനെ കളക്ഷന്‍ റെക്കോഡുകളെ റിലീസ് ചെയ്ത കുറച്ച് ദിവസങ്ങള്‍ കൊണ്ട് 'ഏഴാം അറിവ്' തിരുത്തിക്കുറിച്ചു. ഈ ചിത്രത്തിന് ചില കുറവുകള്‍ ഉണ്ടാകാം. ആ കുറവുകളുടെ ഉത്തരവാദിത്വം എനിക്കാണ്. ബോധിധര്‍മ്മനും അരവിന്ദനും' എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ഇവരെ അവതരിപ്പിക്കാന്‍ ഞാന്‍ പരമാവധി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഷൂട്ടിങ്ങിനിടയില്‍ ചിത്രത്തിന് വേണ്ടി ചൈനീസ് ആയോധനമുറകള്‍ പഠിച്ചു. എന്‍റെ മറ്റ് സിനിമകളെ അപേക്ഷിച്ച് 'ഏഴാം അറിവ്' കഥാപരമായും ചിത്രീകരണ ശൈലിയിലും വ്യത്യസ്ഥമാണ്. അതുകൊണ്ട് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച്‌ എല്ലാവരും പറഞ്ഞത്. വ്യക്തിപരമായി എനിക്ക് ഒരുപാട് നല്ല ഓര്‍മ്മകളും, അനുഭവവും സമ്മാനിച്ച ചിത്രമാണ് 'ഏഴാം അറിവ്'. ഈ സിനിമ എന്നെ കൂടുതല്‍ നല്ല തമിഴനാക്കി.

ചോദ്യം : കാര്‍ത്തി സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തു കഴിഞ്ഞു. അനുജന്റെ ഈ വളര്‍ച്ചയെ ഇങ്ങിനെ കാണുന്നു?

സൂര്യ : കാര്‍ത്തി എന്‍റെ സ്വകാര്യ അഹങ്കാരമാണ്. എന്‍റെ കുഞ്ഞനുജന്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ ഒരുപാട് വഴക്കുകൂടിയിട്ടുണ്ട്. ഞാന്‍ അവനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. എനിക്ക് മറ്റുള്ളവരോടുള്ള ദേഷ്യവും ഭയവും കാര്‍ത്തിയെ തല്ലിയാണ് ഞാന്‍ തീര്‍ത്തിരുന്നത്‌. കുട്ടിക്കാലത്ത് എല്ലായിടത്തും തോറ്റുകൊണ്ടിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. എവിടെയെങ്കിലും ജയിക്കണമെന്ന തോന്നല്‍ വരുമ്പോള്‍ ഞാന്‍ കാര്‍ത്തിയെ തല്ലിതോല്‍പ്പിക്കാന്‍ ശ്രമിക്കും. അവന്‍ പാവം എന്നെ തിരിച്ച് തല്ലാന്‍ പറ്റാത്തതുകൊണ്ട് എല്ലാം നിന്ന് കൊള്ളും. എല്ലാം തീര്‍ന്ന് ഞാന്‍ എവിടെയെങ്കിലും ഇരിക്കുമ്പോള്‍ അവന്‍ അറിയാതെവന്ന് എന്നെ പിച്ചുകയും മാന്തുകയും ചെയ്യും. അവന്‍ പിച്ചിയതിന്റെ പാട് ഇപ്പോളും എന്‍റെ തോളിലുണ്ട്. ടാല്‍ക്കം പൌഡര്‍ കൊണ്ട് കോമ്പല്ലുകള്‍ വരച്ച് ചെകുത്താനെപ്പോലെ വേഷമിട്ട് രാത്രിയില്‍ അവനെ പേടിപ്പിക്കുമായിരുന്നു. അവന്‍ സിനിമയില്‍ വന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എല്ലാവരും അവനെപ്പറ്റി പുകഴ്ത്തിപ്പറയുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നും. പക്ഷെ അവന്റെ സിനിമകള്‍ കാണുമ്പോള്‍ ഓരോ ഷോട്ടെടുക്കാനും എന്‍റെ അനുജന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോര്‍ത്ത് എനിക്ക് സങ്കടം വരും. ഓരോ ഷോട്ടെടുക്കാനുമുള്ള ബുദ്ധിമുട്ടുകളും ചിത്രീകരണ സമയത്തെ കഷ്ട്ടപ്പാടുകളും എനിക്കറിയാവുന്നതിനാല്‍ അവനെയോര്‍ത്ത് എനിക്ക് സങ്കടം വരാറുണ്ട്. അവന്‍ വേദനിക്കുന്നത് എനിക്ക് സഹിക്കില്ല.

ചോദ്യം : അനുജനോട് ഇത്രയും സ്നേഹമുള്ള ഏട്ടനാണോ സൂര്യ...

സൂര്യ : എന്‍റെ കുട്ടിക്കാലത്തൊന്നും ഇങ്ങിനെയായിരുന്നില്ല എന്ന് പറഞ്ഞല്ലോ. അവന്‍ ഉപരിപഠനത്തിനായി യു.എസ്സില്‍ പോയപ്പോഴാണ് അവനെ ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ആ അകല്‍ച്ചയായിരുന്നു ഞങ്ങളുടെ ബന്ധത്തെ മാറ്റിയെഴുതിയത്. അവനെ ഉപദ്രവിക്കുകയല്ലാതെ ഒരു ഏട്ടന്‍ എന്ന നിലയില്‍ സ്നേഹിച്ചിട്ടില്ല എന്ന കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങി. അവന്‍ നന്നായി പഠിക്കുമായിരുന്നു. സ്പോര്‍ട്സിലും പഠനത്തിലും അവന്‍ നേടിയ വിജയങ്ങളെ ഞാന്‍ ഒരിക്കലും അഭിനന്ദിച്ചിട്ടില്ല. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഇതെല്ലാം ഓര്‍ത്തുള്ള വിഷമം താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ചില ഫോണ്‍ വിളികള്‍ മാത്രം.
ഒരു ദിവസം ഞാന്‍ അവനൊരു കത്തെഴുതി. കണ്ണീരില്‍ കുതിര്‍ന്ന ഒരു കത്ത്. കുട്ടിക്കാലത്ത് വേദനിപ്പിച്ചതിനെല്ലാം മാപ്പുചോദിച്ചുകൊണ്ട് എന്‍റെയുള്ളിലെ സ്നേഹമറിയിച്ചുകൊണ്ട് ഒരു കത്ത്. തുടക്കത്തില്‍ ഒരുപാട് തവണ 'സോറി' എന്നെഴുതിയ ഒരു മറുപടി അവനില്‍ നിന്ന് എനിക്ക് കിട്ടി. അതിലെ വാക്കുകള്‍ ഇങ്ങിനെയായിരുന്നു.'" അതൊക്കെ കുട്ടിക്കാലത്തെ കാര്യങ്ങളല്ലേ, ഏട്ടന്‍ അതെല്ലാം ഇപ്പോഴും ഓര്‍ത്ത് വിഷമിക്കുകയാണോ? കുഞ്ഞുനാള്‍ മുതലേ ഏട്ടനാണ് എന്‍റെ റോള്‍ മോഡല്‍. ഏട്ടന്‍ തല്ലുമ്പോള്‍ ഏട്ടനെപ്പോലെയാകാണ് ഞാന്‍ തിരിച്ച് തല്ലിയിരുന്നത്. ഏട്ടന്‍ കുളിക്കാന്‍ പോകുമ്പോള്‍ ഞാന്‍ ഏട്ടന്റെ ഷര്‍ട്ടില്‍ കെട്ടിപിടിക്കുമായിരുന്നു. ഏട്ടന്‍ ഇടുന്ന അതേപോലുള്ള ഷര്‍ട്ടിടാന്‍ കാത്തുനില്‍ക്കുമായിരുന്നു.'". ഇതാണ് എന്‍റെ കാര്‍ത്തി.

ചോദ്യം : എങ്ങിനെയായിരുന്നു പ്രണയം...

സൂര്യ : ആദ്യം ഞങ്ങള്‍ക്കിടയില്‍ ചെറിയ പിണക്കങ്ങള്‍ പതിവായിരുന്നു. പിന്നെ നല്ല സുഹൃത്തുക്കളായി. 'നന്ദ' സിനിമയുടെ ട്രൈലര്‍ ടി.വിയില്‍ കണ്ട് ജ്യോതിക എന്നെ ഒരുപാട് തവണ വിളിച്ച് അഭിനന്ദിച്ചു. പിന്നീട് ആ അഭിനന്ദനങ്ങള്‍ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. " ചുരിദാര്‍ അണിഞ്ഞ സ്വര്‍ഗ്ഗമേ... നിന്നെ ഞാന്‍ പ്രണയിച്ചതെപ്പോഴെന്ന് എനിക്കറിയില്ല..." ഈ സിനിമാപാട്ട് പോലെയായിരുന്നു ഞങ്ങളുടെ പ്രണയവും. നോര്‍ത്ത് ഇന്ത്യന്‍ ജീവിതത്തെ അറിയാനും ആസ്വദിക്കാനും ജോയുമായുള്ള വിവാഹത്തിലൂടെ എനിക്ക് കഴിഞ്ഞു.

ചോദ്യം : ജ്യോതികയുടെ എന്ത് പ്രത്യേകതയാണ് സൂര്യക്ക് ഏറ്റവും ഇഷ്ട്ടം ?

സൂര്യ : എല്ലാം തുറുന്നു പറയുന്ന സ്വഭാവമാണ് ജോയുടെത്. ഒന്നും മനസ്സിലൊളിപ്പിച്ചുവയ്ക്കില്ല. തുറന്നു പറയും അത് എനിക്കിഷ്ട്ടമല്ലെങ്കില്‍ കൂടിയും.


( സൂര്യയുടെ വിശേഷങ്ങള്‍ കൂടുതല്‍ വായിക്കുക, കന്യക ക്രിസ്തുമസ് പതിപ്പില്‍ ..... )

Monday, February 7, 2011

" ടു ജി സ്പെക്ട്രമോ എന്തൂട്ടാണ്ട ശവ്യോളേ അത്...."

അരിയങ്ങാടിന്നു ലോകത്തിലെ ഏറ്റവും വലിയ ബസ്സ്റ്റന്റ്റുകളിലൊന്നായ ശക്തന്‍ സ്റ്റാന്റ്റിലേക്കു നടക്കുമ്പോഴാണ് പൊറിഞ്ചുവേട്ടനെ കണ്ടത്. പതിവ് ആവേശത്തോടെ പൊറിഞ്ചുവേട്ടന്‍ ചോദിച്ചു: "എന്തൂട്ടാണ്ടാ ഈ റ്റു-ജി സ്പെക്ട്രം?" സ്വരാജ് റൌന്ടിന്റ്റെ ഉള്ലോതുക്കത്തില്‍ കഴിയുമ്പോഴും ആസ്ട്രോഫിസിക്സും അതിനും അപ്പുറവും അറിയാന്‍ ശ്രമിക്കുന്ന തനി ത്രിശ്ശൂക്കാരന്റെ ഭാവമായിരുന്നു പൊറിഞ്ചുവേട്ടനപ്പോള്‍..തേക്കിന്‍കാട് മൈതാനതെക്കാള്‍ വലിയ ഹൃദയവിശാലതയാണ് ത്രിശ്ശൂക്കാര്‍ക്ക്. "എന്താ ഇപ്പൊ ഒരു റ്റു-ജി പ്രേമം?"-ഞാന്‍ ചോദിച്ചു. "ഇപ്പൊ പത്രം തുറന്നാലും ടിവി വെച്ചാലും ഇതന്ന്യാ.."-പൊറിഞ്ചുവേട്ടന്‍ പറഞ്ഞു. വലിയൊരു പ്രസംഗത്തിന് സ്കോപ്പ് കണ്ടു സുകുമാര്‍ അഴിക്കോടാകാന്‍ ഞാന്‍ തൊണ്ട ശരിയാക്കി (മോഹന്‍ലാല്‍ ആരാധകര്‍ ക്ഷമിക്കുക, ഞങ്ങള്‍ ത്രിശ്ശൂക്കാര്‍ക്ക് അഴീക്കൊടുമാഷ് ഒരു സംഭവം തന്ന്യാ). കല്യണീരാഗം മൂന്നാം ഭാഗത്തില്‍ പിടിച്ചു ഞാന്‍ തുടങ്ങി (ത്രിശ്ശൂക്കാര്ടെ പ്രിയപ്പെട്ട ബിയറും കല്യാണി തന്നെയാ)- "ഈ ടു-ജിന്ന് പറേന്നത്‌ ഒരു ഫോണ്‍ സംഭവമാ..." പാടി മുഴുമിക്കാന്‍ പൊറിഞ്ചുവേട്ടന്‍ സമ്മതിച്ചില്ല. സംഗതികള്‍ ശരിയല്ലെന്ന് സംശയിച്ചു നില്‍ക്കെ പൊറിഞ്ചുവേട്ടന്‍ ചോദിച്ചു: "ഇപ്പൊദു വാര്‍ത്തയില്‍ വരാന്‍ എന്തൂട്ടാ കാരണം? രാജയ്ക്കും അവന്റെ ദിന്കൊള്‍ഫികള്‍ക്കുംഇതിലെന്താ കാര്യം?" "അതിപ്പോ രാജ മന്ത്രിയായിരുന്നപ്പോ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഈ സാധനം അവന്റെ വേണ്ടപ്പെട്ടവര്‍ക്ക് വിറ്റപ്പോ രാജ്യത്തിനുണ്ടായ നഷ്ടം ഒരു ലക്ഷത്തി എഴുപത്തിയാരായിരം കോടി രൂപ!" -പതിവ് അഴിമതിക്കഥകള്‍ പറയുന്ന ലാഘവത്തോടെ ഞാന്‍ പറഞ്ഞു..."ഓഹോ! ഒരു ലക്ഷത്തി എഴുപത്തിയാരായിരംകോടി രൂപ...ഇന്ത്യയിലെ ജനങ്ങളുടെ എണ്ണം 1,11,00,00,000...അപ്പൊ ന്റെ ലൂര്ദു മാതാവേ! ആളൊന്നിനു അഥവാ ഓരോരുത്തര്‍ക്കും നഷ്ടം 1,600 രൂപ. എന്ടീം നിന്റീം പോക്കറ്റീന്നാണ്‍ു ഈ പൈസയൊക്കെ അടിച്ചെടുത്തത്.." - വേദന കലര്‍ന്ന സ്വരത്തില്‍ കടയിലെ അരിച്ച്ചാക്കിന്റെ കാശ് കണക്കു കൂട്ടുന്ന കൃത്യതയോടെ പൊറിഞ്ചുവേട്ടന്‍ പറഞ്ഞു..."എന്റീശ്വരാ!"സംവിധായകന്‍ ശങ്കര്‍ ആരാധകമന്രം നേതാവ് 'ഇന്ത്യന്‍ യന്തിരന്‍' ശഷിമോന്റെ പ്രതികരണം പെട്ടെന്നായിരുന്നു. "അത് വന്ത് കണ്ണാ, ഈ തുകയ്ക്ക് ജപ്പാനെ സ്വന്തം പേരിലെഴുതി വാങ്ങിക്കാം..അല്ലെങ്കില്‍, പത്തു തവണ കേരളം സിങ്കപ്പൂര് പോലെയാക്കാം. ഈ നാട്ടിലെ എല്ലാവന്മാരും 'വെണ്ടക്കായ അംബി'യെപ്പോലെയും 'റോസാപ്പൂ റെമോ'yeപ്പോലെയും ആയിപ്പോയി...നാടിനെ രക്ഷിക്കനെങ്കി ഇനി വല്ല ശിവാജിയും അന്ന്യനും വരണം." രജനിയുടെ സൂപ്പെര്‍ ഡയലോഗു പോലെയായിരുന്നു ശശിമോന്റെ ആത്മരോക്ഷം. "പന്ന്യനും അന്ന്യനുമോന്നും വേണ്ട, നിങ്ങളൊക്കെ വിചാരിച്ചാ മതി ഈ നാട് നന്നാവാന്‍..ലൂര്‍്ദു പള്ളീലെ കാണിക്ക കട്ടവനായാലും ശരി, ഖജനാവ് കട്ടവനായാലും ശരി വെറുതെ വിടരുത്!" ത്രിശ്ശൂക്കാരന്റെ പതിവ് നീതിസാരം പൊറിഞ്ചുവേട്ടന്‍ പങ്കുവെച്ചു..ശ്ലതകാകാളിവൃത്തത്തില്‍ സുരേഷ് ഗോപിയുടെ പ്രാസമോപ്പിച്ചുള്ള പഞ്ച് ഡയലോഗു കേട്ടതുപോലുള്ള ആവേശത്തില്‍ നമ്പോലന്‍ ശക്തിമരുന്നു കുടിച്ചതുപോലെ ഞാന്‍ തിരിച്ചു നടന്നു. സ്പേസ് ഷട്ടിലെനെക്കാള് വേഗതയുള്ള ലിമിട്ടട് സ്റ്റോപ്പ്‌ ബസിലിരിക്കവേ റേഡിയോ മുഴങ്ങി:
'ബഹിരാകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് പാച്ചു അഥവാ ഗോപാലന്‍. ടു-ജി സ്പെക്ട്രത്തെക്കാള്‍ വലിയ മറ്റൊരു സ്പെക്ട്രം അഴിമതി രാജ്യത്ത് നടന്നിരിക്കുന്നു. ഈ അഴിമതിയില്‍ രാജ്യത്തിനുണ്ടായ നഷ്ടം രണ്ടുലക്ഷം കോടി രൂപയാണെന്ന് രാജ്യത്തെ പ്രധാന കണക്കന്‍(CAG) കണ്ടെത്തിയിട്ടുണ്ട് !'
രണ്ടുലക്ഷം കോടിക്ക് എത്ര പൂജ്യങ്ങള്‍ ഉണ്ടെന്നു എണ്ണാന്‍ ശ്രമിച്ചു പരാജയപ്പെട്ടു, നിരാശയോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു - 'ഈ നാട് നന്നാവില്യ'.

Saturday, February 5, 2011

ഓറഞ്ച് കുട്ടയില്‍ പുഴുവരിക്കുന്നു !!!


കള്ളപ്പണം കൊണ്ട് കൊഴുത്ത ഒരു ഐ.പി.എല്‍. ടീം നമുക്ക് വേണോ?
കുട്ടനാടന്‍ പാട്ടും പാടി, തെങ്ങിന്‍ പട്ടവെട്ടിയ ബാറ്റും പ്ലാവില തൊപ്പിയുമായി ഓറഞ്ച് പട കൊച്ചി കലൂര്‍ മൈതാനത് വന്നിറങ്ങുന്നതും കാത്തിരിക്കുകയായിരുന്നു മാലോകരായ മലയാളികളെല്ലാം. ആവേശം പകരാന്‍ പ്രിയദര്‍ശന്റെ ടീം പാട്ടും ആടിത്തിമിര്‍ക്കാന്‍ ചിയര്‍ പെണ്‍കുട്ടികളും. കള്ളുകച്ചവടക്കാരന്റെയും ബോളിവുഡ് ബാദ്ഷമാരുടെയും പിള്ളേരെ തോല്പിക്കാന്‍ പതിനെട്ടടവും പൂഴിക്കടകനും പഠിച്ചു കളത്തില്‍ ഇറങ്ങുബോള്‍ ആരതി ഉഴിഞ്ഞ് സ്വീകരിക്കാന്‍ ഗോപുമോന്റെ അമ്മയും. അടിച്ചു കിണ്ടിയാകുബോള്‍ ഉടുമുണ്ടും ഷര്‍ട്ടും ഊരുന്ന അയ്യപ്പ ബൈജുമാര്‍ക്ക് തലവനായി കളി തോറ്റാലും ജയിച്ചാലും ടി ഷര്‍ട്ട്‌ ഊരി വീശാന്‍ ദാദ എത്തുമെന്ന വ്യാമോഹവും . ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയി മീശപിരിക്കാന്‍ ലാലേട്ടന്‍, കൂടെ വിദ്യാബാലനും അസിനും.... പാമ്പ്, ആന,കുതിര, പട്ടി തുടങ്ങി കൊച്ചിയുടെ ദേശീയപക്ഷിയായ കൊതുകിന്റെ വരെ പേര് ടീമിന് ചേരുമോ എന്ന ചൂടന്‍ ചര്‍ച്ച. കളി പഠിപ്പിക്കാന്‍ തരൂര്‍ മാമനും കൂട്ടരും... പഠിക്കാന്‍ വനം മന്ത്രി ജയറാം രമേഷിനെ തെറിവിളിച് കണ്ടല്‍ വെട്ടി കളിസ്ഥലവും .....

പെട്ടന്നാണ് എല്ലാം മാറി മറിഞ്ഞത് . തെഹെല്ക പുറത്തുവിട്ട വിദേശ കള്ളപ്പണക്കാരുടെ പേര് വിവരങ്ങളുടെ കൂട്ടത്തില്‍ കൊച്ചി ഐ.പി.എല്‍. ടീം ഉടമകളും. കൊച്ചി ടീമില്‍ 12 ശതമാനം ഓഹരിയുള്ള റോസി ബ്ലൂ കമ്പനിയാണ് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. ഈ കൊള്ളപ്പണത്തിന്റെ അഞ്ചില്‍ ഒന്നുമതി ഇന്ത്യയുടെ വിദേശ കടം വീട്ടാന്‍. പേരിനുപറയാം എല്ലാ ടീമും ഇങ്ങിനെയാണെന്ന്... എന്നാല്‍ പൊറിഞ്ചു ഏട്ടന്‍ പറയുന്നത് 'മ്മടെ മാവേലി കിംഗ്‌ ഭരിച്ചിരുന്ന കേരളനാടിന്റെ പേരില്‍ ഇതു വേണോന്നാ...' എന്താ ശരിയല്ലേ?


Sunday, January 30, 2011

പ്രണയം



അന്നൊരു
പൌര്‍ണമിയായിരുന്നു,
ഞങ്ങള്‍ പ്രണയികളും.
കൈകള്‍ കോര്‍ത്ത്‌
തോളില്‍ തലചായ്ച്ച്
അവള്‍ എന്നോട് ചോദിച്ചു;
"ചന്ദ്രനിലേക്ക് എത്ര ദൂരമുണ്ട്?"
ഞാന്‍ പറഞ്ഞു
" ഒട്ടും ദൂരമില്ല, എന്‍റെ അരികിലുണ്ട്."

അന്നൊരു അമാവാസിയായിരുന്നു
ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്നു
അവള്‍ എന്നോട് ചോദിച്ചു;
" ഇരുളിലേക്ക് എത്രദൂരമുണ്ട് ?"
ഞാന്‍ പറഞ്ഞു
" ഒട്ടും ദൂരമില്ല, അത് ഞാന്‍ തന്നെയല്ലേ."